കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകൾ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ രാജ്യം വിട്ടേക്കാമെന്ന സാധ്യത കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയതായി പൊലീസ് അറിയിച്ചു.
നജീബ് കേരളം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ദില്ലിയിലേക്ക് കടന്നിരിക്കാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേസുമായി ബന്ധപ്പെട്ട് നജീബിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അവയവദാനത്തിന് നിയമലംഘനങ്ങളോടെ വ്യാജ രേഖകൾ തയ്യാറാക്കി അനധികൃതമായി ഇടപാടുകൾ നടന്നുവെന്നാണ് നിലവിലെ കേസ്. കേസിൽ ജില്ലാ, സംസ്ഥാന തല സമിതികളിലോ അല്ലെങ്കിൽ ഡിഎംഇയിലോ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അവയവദാനത്തിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. അവയവം ആവശ്യമുള്ളവരിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപ വരെ വാങ്ങി, ദാതാക്കൾക്ക് 9 ലക്ഷം രൂപ മാത്രം നൽകി ബാക്കി തുക നജീബ് കൈവശപ്പെടുത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ കേരളത്തിന് പുറത്തും ബന്ധങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.






