കൊച്ചി: ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ താമസിക്കുകയും സ്വന്തം വീട് ഗ്രാമപ്രദേശങ്ങളിൽ തുടരുകയും ചെയ്യുന്നവർക്ക് രണ്ട് പാചകവാതക കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ആധാർ നമ്പറും മൊബൈൽ നമ്പറും അടിസ്ഥാനമാക്കി ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ കമ്പനികൾ അന്യായമായി ബ്ലോക്ക് ചെയ്യുകയാണെന്നാണ് സംഘടനയുടെ ആരോപണം. പുതിയ ഗ്യാസ് കണക്ഷൻ എടുക്കാൻ ശ്രമിക്കുമ്പോൾ, അതേ ആധാർ നമ്പറോ ഫോൺ നമ്പറോ മറ്റൊരു കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെടുന്നതായും അസോസിയേഷൻ വ്യക്തമാക്കി.
ഗ്രാമങ്ങളിലും നഗരങ്ങളിലും വേർതിരിച്ച താമസസൗകര്യങ്ങൾ പരിഗണിച്ച് ഉപഭോക്താക്കൾക്ക് രണ്ട് കണക്ഷനുകൾ നിലനിർത്താൻ അനുമതി നൽകണമെന്ന് ഗ്യാസ് കമ്പനികൾക്ക് നിർദേശം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം.
ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ എം.ഇ. വെട്ടത്തും സെക്രട്ടറി ജിമ്മി ജോർജും ചേർന്നാണ് പ്രധാനമന്ത്രിക്ക് പരാതി സമർപ്പിച്ചത്.






