വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളി. നിർദേശം ഒട്ടും സ്വീകാര്യമല്ലെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പാകിസ്ഥാൻ മധ്യസ്ഥതയിൽ ലഭിച്ച ഇറാന്റെ മറുപടി താൻ പരിശോധിച്ചെന്നും അതിലെ വ്യവസ്ഥകളോട് യോജിക്കാനാകില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന്റെ പ്രതികരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ നിർദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്റെ ആണവ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അമേരിക്ക. ഇറാന്റെ ആണവ ശേഷി പൂർണമായും ഇല്ലാതാക്കണമെന്ന യുഎസിന്റെ ആവശ്യത്തെ ടെഹ്റാൻ ശക്തമായി എതിർക്കുന്നതാണ് ചർച്ചകൾ തടസപ്പെടാൻ കാരണമായിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ അമേരിക്കയും ഇറാനും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സ്ഥിരമായ വെടിനിർത്തൽ ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആദ്യം യുദ്ധം അവസാനിപ്പിക്കണം, തുടർന്ന് ഹോർമൂസ് കടലിടുക്ക് തുറക്കണം, ഉപരോധങ്ങൾ പിൻവലിച്ച ശേഷം മാത്രമേ ആണവ ചർച്ചകൾ നടക്കൂ എന്നതാണ് ഇറാന്റെ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്‍റും ആവർത്തിച്ചു.






