ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 33 വയസ്സുകാരന് വിവാഹം കഴിക്കാൻ വീട്ടുകാർ ശ്രമിച്ച സംഭവം ബാലാവകാശ കമ്മീഷൻ ഇടപെട്ട് തടഞ്ഞു. കാമുകൻ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി വിവാഹം മുടക്കുകയായിരുന്നു.
16-കാരിയായ പെൺകുട്ടിയുടെ അമ്മയുടെ വൃക്കരോഗം ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയതെന്ന് റിപ്പോർട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ വിവരം പെൺകുട്ടി കാമുകനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം ബാലാവകാശ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് മെയ് 7-ന് വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ വീട്ടിലെത്തി ഇടപെടുകയായിരുന്നു. വീട്ടുകാരുമായി സംസാരിച്ച് നിയമവിരുദ്ധമായ വിവാഹം നടക്കുന്നത് തടഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ശൈശവ വിവാഹത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വീട്ടുകാർക്ക് ബോധവൽക്കരണം നൽകിയതായും അധികൃതർ വ്യക്തമാക്കി. വലിയ പ്രായവ്യത്യാസമുള്ള വിവാഹം പെൺകുട്ടിയുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിശദീകരിച്ചതായും പറയുന്നു.
ബാലാവകാശ കമ്മീഷന്റെ സമയോചിത ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ വിവാഹം നടക്കുമായിരുന്നുവെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ ആശ എച്ച് കെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യാൻ ശ്രമിച്ച 33-കാരനെതിരെ നിയമനടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






