മഹാരാഷ്ട്ര: യവത്മാൽ ജില്ലയിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കാവ്ദി മോറെയും കാമുകൻ വിഷ്ണു കാഡുവിനെയുമാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഗജാനൻ മോറെ ചികിത്സയിലാണ്.
ഭാര്യയുടെയും കാമുകന്റെയും ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയാണ് കൊലപാതകശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മെയ് 3-ന് രാത്രി ഗജാനൻ ഉറങ്ങിക്കിടക്കുമ്പോൾ പ്രതികൾ ശരീരത്തിൽ അലുമിനിയം കമ്പി ചുറ്റി അതിന്റെ മറ്റേ അറ്റം വൈദ്യുതി ലൈനിൽ ബന്ധിപ്പിച്ച് കറന്റ് കടത്തിവിടുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ശക്തമായ ഷോക്കേറ്റ് ഗജാനൻ ഉണർന്നതോടെയാണ് ആക്രമണശ്രമം മനസ്സിലാക്കിയത്. ഇരുകൈകളിലും ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 8-നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉപയോഗിച്ച കമ്പികളും പൊലീസ് കണ്ടെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.






