ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ടാങ്കുമായി മുന്നേറുകയായിരുന്ന ഇസ്രയേൽ സൈന്യത്തിന് നേരെ ഡ്രോൺ ആക്രമണം. ശക്തമായ പൊട്ടിത്തെറിയിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന്റെ ഉറവിടം ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് അത് ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമാകുകയുമായിരുന്നു.
ഹിസ്ബുള്ളയുടെ ഗറില്ലാ യുദ്ധരീതിയുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ വ്യാപകമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതും എളുപ്പത്തിൽ ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നതുമായ എഫ്പിവി ഡ്രോണുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്.
പരമ്പരാഗത റേഡിയോ നിയന്ത്രിത ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന ഫൈബർ ഒപ്റ്റിക് കേബിൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിയന്ത്രിക്കുന്നത്. ഇതിലൂടെ ഇവയെ തടയുന്നത് സൈന്യത്തിന് വലിയ വെല്ലുവിളിയാകുന്നു.
ഇസ്രയേൽ സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ടാങ്കുകളും സൈനികരും ലക്ഷ്യമാക്കുന്ന ഇത്തരം ഡ്രോണുകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ടുണ്ട്. ഹിസ്ബുള്ളയുടെ ഭീഷണിയെ കുറിച്ച് വിലയിരുത്തൽ തുടരുകയാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചതായും ഇസ്രയേൽ അറിയിച്ചു.
തെക്കൻ ലെബനനിലെ സംഘർഷഭൂമിയിൽ ഇസ്രയേൽ സൈനിക വിന്യാസം ചെലവേറിയതാക്കാൻ ഹിസ്ബുള്ള ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നതായും വിലയിരുത്തലുണ്ട്. ഇറാൻ, സിറിയ വഴിയുള്ള ആയുധവിതരണ തടസ്സങ്ങൾ കാരണം സ്വന്തം നിർമ്മാണ സംവിധാനങ്ങളിലേക്ക് ഹിസ്ബുള്ള മാറുന്നതായും റിപ്പോർട്ടുകൾ പറയുന്നു.






