തിരുവനന്തപുരം:വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. ഇതോടെ മുൻ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായും മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായും എത്തുന്ന അപൂർവ്വമായ രാഷ്ട്രീയ സാഹചര്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സഭയിൽ വി.ഡി സതീശനും പിണറായി വിജയനും വീണ്ടും നേർക്കുനേർ എത്തുന്നതോടെ ഭരണ-പ്രതിപക്ഷ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സി.പി.ഐ.എം തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ ഈ സ്ഥാനത്തേക്ക് വന്നേക്കും. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തി പിണറായി വിജയനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിർത്തണമെന്ന തരത്തിലുള്ള ചർച്ചകൾ പാർട്ടിയിൽ ഉയർന്നിരുന്നുവെങ്കിലും സതീശനെ നേരിടാൻ കരുത്തനായ ഒരു നേതാവ് തന്നെ വേണമെന്ന ഉറച്ച തീരുമാനമാണ് പിണറായിയെ വീണ്ടും ഈ ദൗത്യം ഏൽപ്പിക്കാൻ സി.പി.ഐ.എമ്മിനെ പ്രേരിപ്പിച്ചത്. പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സഭയ്ക്കകത്തും പുറത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




