ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ അടുത്ത വർഷം മുതൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. 2026 മുതൽ നീറ്റ് യുജി പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും നടത്തുകയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
2026ലെ നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ജൂൺ 14നകം പുറത്തിറക്കും. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്നും മന്ത്രി അറിയിച്ചു. മെയ് മൂന്നിന് നടന്ന പരീക്ഷയിൽ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടന്നതായി മെയ് ഏഴിന് പരാതികൾ ലഭിച്ചിരുന്നുവെന്നും തുടർന്ന് കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. പിന്നീട് ചോദ്യപേപ്പർ ചോർന്നതായി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ തുല്യാവകാശത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മെയ് 12ന് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സർക്കാർ യാതൊരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഇത്തരം വെല്ലുവിളികൾ വർധിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യങ്ങൾ അനുവദിക്കില്ലെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. സംഭവത്തിൽ സിബിഐ വിശദമായ അന്വേഷണം നടത്തുമെന്നും ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റദ്ദാക്കിയ പരീക്ഷയുടെ ഫീസ് തിരികെ നൽകുമെന്നും പുനഃപരീക്ഷ സൗജന്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്നും കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് യാത്രാസൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






