കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ലോക്കറ്റിലെത് യഥാർത്ഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം.
നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിനാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്താൻ സാധ്യത.
മാലയിലെ പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വേടൻ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. തായ്‌ലൻഡിൽ നിന്നാണ് ഇത് എത്തിച്ചതെന്നും ഇയാൾ സമ്മതിച്ചതായി സൂചനയുണ്ട്.
ഇതിനുപുറമെ, വേടനെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മേശപ്പുറത്ത് നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. വേടനും സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചതായും അന്വേഷണസംഘം അറിയിച്ചു. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.






