തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനൊരുങ്ങി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. പ്രതിസന്ധി പരിഹരിക്കാത്ത പക്ഷം സംസ്ഥാനത്തെ മൂവായിരത്തിലധികം ഹോട്ടലുകൾ അടച്ചിടാനാണ് സംഘടനയുടെ മുന്നറിയിപ്പ്.
വാണിജ്യ സിലിണ്ടറുകളുടെ ഉയർന്ന വിലയും ലഭ്യതക്കുറവും കാരണം ചെറുകിട വ്യാപാരികൾക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. ജൂൺ ഒന്നിനകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ സംഘടനകളുമായി സഹകരിച്ച് ദേശീയതലത്തിൽ പ്രതിഷേധം ശക്തമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പാചകവാതക പ്രതിസന്ധി നേരിടുന്നതിനായി സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ പ്രത്യേക വാർ റൂം പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരും ഓയിൽ കമ്പനികളും പങ്കെടുത്ത ചർച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം.
സ്കൂൾ-കോളേജ് ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്യാന്റീനുകൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യണമെന്ന് സർക്കാർ ഓയിൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം കമ്പനികൾ അനുകൂലമായി പരിഗണിച്ചതായാണ് വിവരം.
ഗാർഹികേതര ഉപഭോക്താക്കളുടെ വിവരങ്ങൾ എണ്ണക്കമ്പനികൾ ഉടൻ സർക്കാരിന് കൈമാറും. ഐടി മിഷന്റെ സഹായത്തോടെ സിവിൽ സപ്ലൈസ് വാർ റൂം ഈ വിവരങ്ങൾ വിശകലനം ചെയ്ത് അന്തിമ മുൻഗണനാ പട്ടിക തയ്യാറാക്കും. പട്ടികയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് ആദ്യം സിലിണ്ടർ വിതരണം ചെയ്യാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.






