തിരുവനന്തപുരം: കുളത്തൂർ ഇൻഫോസിസ് ക്യാമ്പസിന് സമീപത്തെ പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് പമ്പ് ജീവനക്കാരായ ഉണ്ണിയെയും രാജീവനെയും മർദ്ദിച്ചത്.
സംഘം ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ നിറച്ചിരുന്നു. പണം നൽകുന്നതിനിടെ പെട്രോൾ അടിച്ച തുകയെ ചൊല്ലി കാറിലുണ്ടായിരുന്നവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പെട്രോൾ നിറച്ച ജീവനക്കാരനായ ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചതെന്ന് ചോദിച്ചു.
മറുപടിയിൽ തൃപ്തരാകാതിരുന്ന സംഘം ഉണ്ണിയെ അസഭ്യം വിളിക്കുകയും പിന്നാലെ കാറിൽ നിന്നിറങ്ങിയ ഒരാൾ ഇയാളെ ആക്രമിക്കുകയും ചെയ്തു. മർദ്ദനത്തിനിടെ അക്രമിയുടെ മുഖത്തേക്ക് പെട്രോൾ വീണതായും റിപ്പോർട്ടുണ്ട്. തുടർന്ന് മറ്റൊരാളും ചേർന്ന് ഉണ്ണിയെ മർദ്ദിച്ചു.
സംഭവം കണ്ട് ഇടപെട്ട മറ്റൊരു ജീവനക്കാരനായ രാജീവനെയും സംഘം ആക്രമിച്ചു. സംഭവത്തിൽ പമ്പ് ഉടമ തുമ്പ പോലീസിൽ പരാതി നൽകി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.






