മണിപ്പൂർ: വംശീയ സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ വീണ്ടും അശാന്തി രൂക്ഷമായി. ക്രൈസ്തവ സഭാനേതാക്കളുടെ കൊലപാതകത്തെ തുടർന്ന് മലയോര മേഖലകളിൽ സംഘർഷാവസ്ഥ ശക്തമായിരിക്കുകയാണ്. ഇതിനിടെ സിങ്‌ജാമേയ് ബസാറിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
സഭാനേതാക്കളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കുക്കി സംഘടനകൾ ദേശീയപാത-2 ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ ഉപരോധിച്ചു. ഇതോടെ മലയോര മേഖലയിലെ ഗതാഗതവും ജനജീവിതവും സാരമായി ബാധിച്ചു. അതേസമയം, സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി കുക്കി-നാഗ വിഭാഗങ്ങളിൽ നിന്നായി അക്രമികൾ തടവിലാക്കിയ 28 പേരെ സംയുക്ത സുരക്ഷാസേന മോചിപ്പിച്ചു.
എന്നാൽ തങ്ങളുടെ വിഭാഗത്തിൽപ്പെട്ട 14-ലധികം പേർ ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയിലാണെന്ന് ഗോത്ര സംഘടനകൾ ആരോപിക്കുന്നു. മണിപ്പൂരിൽ തുടരുന്ന വംശീയ കലാപത്തിൽ ഇതുവരെ 260-ലധികം പേർ കൊല്ലപ്പെട്ടതായും 60,000ത്തിലധികം പേർ വീടുകൾ വിട്ട് പലായനം ചെയ്തതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ, മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും നീട്ടി. മുൻ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ അധ്യക്ഷനായ കമ്മീഷന് 2026 നവംബർ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനസ്ഥിതി പുനഃസ്ഥാപിക്കാൻ ഇനിയും വെല്ലുവിളികൾ തുടരുന്നുവെന്ന സൂചനയാണ് മലയോര മേഖലകളിൽ നിന്നുള്ള പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.





