പഞ്ചാബ്: ഹോഷിയാർപൂർ ജില്ലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരൻ പുതുതായി കുഴിച്ച ബോർവെല്ലിൽ വീണു. ഹോഷിയാർപൂർ-ദസൂയ റോഡിന് സമീപം ഭിഖോവാലിലെ ചക് സമാന ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം സംഭവം നടന്നത്. രവീന്ദർ സിങ്ങിന്റെ മകൻ ഗുർകരൻ സിങ്ങാണ് അപകടത്തിൽപ്പെട്ടത്.
ഏകദേശം 250 അടി ആഴമുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് ഹോഷിയാർപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരംപ്രീത് സിംഗ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം കുട്ടി ഏകദേശം 20–25 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്ര രക്ഷാപ്രവർത്തനം തുടരുകയാണ്. ആദ്യം കുട്ടിയുമായി ആശയവിനിമയം നടത്താൻ രക്ഷാസേനയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് മണ്ണും ചളിയും ഇടിഞ്ഞ് താഴ്ന്നത് രക്ഷാപ്രവർത്തനത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയതായി അധികൃതർ അറിയിച്ചു.
കുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കിണർ. സമീപകാലത്താണ് കുഴൽ കിണർ നിർമ്മാണം പൂർത്തിയായത്. എന്നാൽ ചുറ്റുപാടുകൾ സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങൾ ബാക്കിയായിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. പോലീസ്, ഫയർഫോഴ്‌സ്, മെഡിക്കൽ സംഘങ്ങൾ എന്നിവയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.






