ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ഇറാൻ അറിയിച്ചു. പുതിയ സംവിധാനപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന സേവനങ്ങൾക്ക് നിരക്ക് ഈടാക്കുമെന്നും, ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്കാണ് മുൻഗണന നൽകുകയെന്നും ഭരണകൂടം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടി പിന്തുണച്ച രാജ്യങ്ങളുടെ കപ്പലുകൾക്ക് അനുമതി നൽകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനൊപ്പം തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂടുതൽ കപ്പലുകൾക്ക് പ്രവേശനം അനുവദിക്കാനും ഇറാൻ ആരംഭിച്ചിട്ടുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്കും നിലവിൽ കടലിടുക്ക് വഴി കടന്നുപോകാൻ അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്.






