ബെയ്റൂത്ത്: ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെ ഒരാഴ്ച തികയും മുൻപാണ് വീണ്ടും ആക്രമണം ഉണ്ടായത്.
ദേർ ഖാനൂൻ അൽ-നഹർ മേഖലയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ 11 പേരും ഒരു സിറിയൻ പൗരനും ഉൾപ്പെടെ 12 പേർ മരിച്ചു. നബാത്തിയ, ടയർ ജില്ലകളിലുണ്ടായ മറ്റ് ആക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ളയുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 25 ഇടങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. അതേസമയം, ഹിസ്ബുള്ള നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഡെപ്യൂട്ടി കമ്പനി കമാൻഡർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ലെബനനുമായുള്ള വെടിനിർത്തൽ 45 ദിവസം കൂടി നീട്ടിയതായി യുഎസ് പ്രഖ്യാപിച്ചത്. എന്നാൽ അതിന് പിന്നാലെ തന്നെ ദക്ഷിണ ലെബനനിൽ ആക്രമണം ശക്തമായിരിക്കുകയാണ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന ഇസ്രയേലിന്റെ വാദമുണ്ടെങ്കിലും കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ടുകൾ.






