ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അതിരൂക്ഷമായ വായു മലിനീകരണം കുറയ്ക്കാൻ വമ്പൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ദില്ലി–എൻസിആർ മേഖലയിലെ പഴകിയ ട്രക്കുകളും ബസുകളും മാറ്റിസ്ഥാപിക്കാൻ 5,041 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
പദ്ധതിയുടെ ഭാഗമായി ബിഎസ്-6 നിലവാരത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറാൻ വാഹന ഉടമകൾക്ക് സാമ്പത്തിക സഹായം നൽകും. ഏകദേശം 1.9 ലക്ഷം ട്രക്കുകളും 16,000 ബസുകളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.
പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് 5 വർഷത്തേക്ക് 5 ശതമാനം പലിശ സബ്സിഡി, പ്രതിമാസം 4,800 രൂപ വരെ ഫ്യുവൽ വൗച്ചർ, കൂടാതെ എക്സ്ഷോറൂം വിലയിൽ 8 ശതമാനം വരെ ഡിസ്കൗണ്ട് എന്നിവയും ലഭ്യമാകും. ദില്ലി–എൻസിആറിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.
അംഗീകൃത സ്ക്രാപ്പിംഗ് കേന്ദ്രങ്ങളിലൂടെ പഴയ വാഹനങ്ങൾ നശിപ്പിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ, നികുതി ഇളവുകൾ നൽകാൻ ദില്ലി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകളും സഹകരിക്കും.
കാലപ്പഴക്കം ചെന്ന ഡീസൽ വാഹനങ്ങളാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട്. പുതിയ പദ്ധതി വഴി രണ്ട് ലക്ഷത്തിലധികം പഴയ വാഹനങ്ങൾ മാറ്റിസ്ഥാപിക്കാമെന്നാണ് പ്രതീക്ഷ.






