തിരുവനന്തപുരം: കാലവർഷം സജീവമായ സാഹചര്യത്തിൽ കേരളത്തിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊങ്കൺ തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാക്കാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകുന്ന സാധ്യതയാൽ ചൊവ്വാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകി.
മഴ കനത്തതോടെ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ അപകട സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തി. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഇടുക്കി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ രാത്രി യാത്രയ്ക്ക് നിരോധനമാണ് നിലവിൽ.






