ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ പ്രദേശത്തെ അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി.
പുലർച്ചെ 2.35നും 2.37നും ഇടയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിലും താഴത്തെ നിലയിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് തീ കെട്ടിടത്തിന്റെ രണ്ട് നിലകളിലേക്ക് വ്യാപിച്ചു.
അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ആറുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരിൽ അഞ്ച് പേർ സ്ത്രീകളാണെന്ന് അധികൃതർ അറിയിച്ചു. രാവിലെ 3.45ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
മധ്യംമാർഗ് മേഖലയിലെ നയ താരാ അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ 1-ലാണ് സംഭവം. പ്രദേശം വളരെ ഇടുങ്ങിയതായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ യശ്വന്ത് സിങ് മീണ വ്യക്തമാക്കി.
തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.





