പതിനെട്ട് വയസ് മാത്രം പ്രായമുള്ള ഒരു പയ്യൻ, അഞ്ച് ലോകകപ്പുകളിൽ മുത്തമിട്ട, കാൽപന്ത് ലോകത്തെ കിരീടമുള്ള രാജാക്കന്മാരായ സാക്ഷാൽ മഞ്ഞപ്പടയെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്നൊരു കാഴ്ച്ചയ്ക്കാണ് റുഥർഫോർഡിലെ ന്യൂജേഴ്സി സ്റ്റേഡയം സാക്ഷ്യം വഹിച്ചത്. കാസെമിറോയെയും രണ്ടാം പകുതിയിൽ ഫാബിഞ്ഞോയെയും പോലുള്ള ലോകോത്തര പരിചയസമ്പത്തുള്ള ബ്രസീലിയൻ മധ്യനിരയെ നേരിടുക എന്നത് ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പോലെയാണ് പലരും നോക്കിക്കണ്ടത്. എന്നാൽ, ഒരു സംഗീതജ്ഞൻ യാതൊരു പിഴവുമില്ലാതെ തന്റെ സിംഫണി ചിട്ടപ്പെടുത്തുന്നത് പോലെയാണ് അയ്യൂബ് ബൗവാഡി മൊറോക്കോയുടെ കളി നിയന്ത്രിച്ചത്. മത്സരത്തിന്റെ ഗതി നിർണയിക്കുന്ന സുപ്രധാന നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ഈ പയ്യനാണ്.
മത്സരത്തിലെ കണക്കുകൾ ആ പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നു. 91 ശതമാനം പാസിങ് കൃത്യതയോടെ (66ൽ 60 പാസുകൾ), ഫൈനൽ തേർഡിൽ 100 ശതമാനം (16/16) പാസുകൾ ലക്ഷ്യത്തിലെത്തിച്ച അവൻ, ഗ്രൗണ്ട് ഡ്യുവലുകളിൽ ഒമ്പത് തവണയാണ് ബ്രസീലിയൻ താരങ്ങളെ കീഴടക്കിയത്. ആറ് ബോൾ റിക്കവറികളും അഞ്ച് ഇന്റർസെപ്ഷനുകളും ആ പ്രതിരോധ മികവിന്റെ അടയാളങ്ങളായി.
1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ച ആ മത്സരത്തിൽ, മൊറോക്കോയ്ക്ക് വേണ്ടി ഇസ്മായിൽ സെയ്ബാരിയും ബ്രസീലിന് വേണ്ടി വിനീഷ്യസ് ജൂനിയറുമാണ് വലകുലുക്കിയതെങ്കിലും, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്നത് ഈ കൗമാരക്കാരന്റെ അസാമാന്യമായ പക്വതയാണ്. കളിക്ക് ശേഷം ബ്രസീലിയൻ ആരാധകരടക്കം ഇത് സമ്മതിച്ചു തരും.
ഫ്രാൻസിൽ ജനിച്ച അയൂബ് ബൗവാഡി, അടുത്തിടെ 2026 മാർച്ചിൽ വരെ ഫ്രാൻസിന്റെ അണ്ടർ-21 ടീമിന് വേണ്ടിയാണ് ബൂട്ടണിഞ്ഞിരുന്നത്. ലോകകപ്പിന് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് തന്റെ മാതാപിതാക്കളുടെ നാടായ മൊറോക്കോയ്ക്ക് വേണ്ടി അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാൻ തീരുമാനിക്കുന്നത്. മറ്റാരാണെങ്കിലും ഒരുപക്ഷേ ലോകചാമ്പ്യന്മാരായ, ഇത്തവണയും കിരീടം നേടുമെന്ന് പ്രവചിക്കപ്പെടുന്ന ഫ്രാൻസിന് വേണ്ടി കളിക്കുമെന്നിരിക്കെയാണ് അയൂബ് തന്റെ വേരുകളിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
റയൽ മാഡ്രിഡിനെതിരെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ് ലില്ലി 1-0 ന് വിജയിച്ചപ്പോൾ, മത്സരത്തിലെ മിന്നും താരമായത് അന്ന് 17 വയസ് മാത്രമുള്ള അയൂബായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലില്ലിയുടെ സീനിയർ ടീമിനായി അറുപതിലധികം മത്സരങ്ങൾ കളിച്ചു. കേവലം ഒരു ഡ്രിബ്ലർ എന്നതിലുപരി, ഡ്യുവലുകളിലും മികവ് പുലർത്തുന്ന ബൗവാഡി ഭാവിയുടെ വാഗ്ദാനമാണെന്നതിൽ സംശയമില്ല.
ബ്രസീലിനെതിരെയുള്ള ഒറ്റ മത്സരത്തോടെ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി 18കാരൻ മാറി. ഏകദേശം 70 ദശലക്ഷം യൂറോ മൂല്യം കണക്കാക്കപ്പെടുന്ന ബൗവാഡിയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണലും ലിവർപൂളും ഇതിനോടകം തന്നെ താരത്തിന്റെ പ്രതിനിധികളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെന്റ് ജർമെയ്ൻ, റയൽ മാഡ്രിഡ് എന്നീ വമ്പൻ ക്ലബ്ബുകളുടെ റഡാറിലും ഈ യുവപ്രതിഭ പതിഞ്ഞിട്ടുണ്ട്.






