മംഗളൂരു: കർണാടകയിലെ മംഗളൂരുവിന് സമീപം ബണ്ട്വാളിൽ കോളേജിലേക്ക് പോകാനായി ബസ് കാത്തുനിന്ന വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. മോണ്ടിമാരു പഡ്പുവിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതിയായ ജവ്വാർ (28) സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റത് പി.യു. വിദ്യാർഥിനിയായ 17-കാരിയാണ്. പതിവുപോലെ കോളേജിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ എത്തിയ പെൺകുട്ടിയെ സമീപത്ത് പലചരക്ക് കട നടത്തുന്ന ജവ്വാർ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
യുവാവ് കത്തി ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ട ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ബഹളംവെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.











