ആലപ്പുഴ: അരൂരിലെ പൊതുശ്മശാനമായ ശാന്തി ഭൂമിയിലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിന് മുകളിലേക്ക് തകർന്നുവീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വാർക്ക വീടിന് മുകളിൽ നിർമിച്ചിരുന്ന ട്രസ് വർക്കിന് മുകളിലേക്കാണ് ഏകദേശം 30 മീറ്റർ നീളമുള്ള ഇരുമ്പ് പുകക്കുഴൽ വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.
പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ച് ദുർബലമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തകരാറുകളെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ശ്മശാനം പ്രവർത്തിച്ചിരുന്നില്ല.
ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് മുന്നോടിയായി നടത്തിയ വിദഗ്ധ പരിശോധനയിൽ പുകക്കുഴലും ചിമ്മിനിയും അടിയന്തരമായി മാറ്റണമെന്ന് നിർദേശിച്ചിരുന്നതായാണ് വിവരം. വീടിന് മുകളിൽ വീണുകിടക്കുന്ന പുകക്കുഴൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.











