പൂനെ: പൂനെയിലെ ഷിരൂർ താലൂക്കിലെ കരേഗാവ് ഗ്രാമത്തിലെ ഒരു സ്വീറ്റ് ഷോപ്പിൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കടയിൽ രണ്ട് ജീവനക്കാർ പലഹാരങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. ഒരാൾ സമൂസ പെട്ടിയിലാക്കി വയ്ക്കുന്നതിനിടെ രണ്ട് പേർ കടയിലെത്തി ഇയാളോട് എന്തോ ചോദിച്ചു. തുടർന്ന് ഇവർ ജീവനക്കാരനെ മർദിക്കാൻ തുടങ്ങുകയായിരുന്നു.
മർദനത്തിനിടെ ജീവനക്കാരൻ നിലത്തുവീണെങ്കിലും ആക്രമണം തുടർന്നു. തലയിലും വയറിലും നടുവിലും ശക്തമായി ചവിട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന ആക്രമണത്തിൽ ജീവനക്കാരൻ വേദനകൊണ്ട് കരഞ്ഞ് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവസമയത്ത് കടയിൽ ഉണ്ടായിരുന്നവർ ആരും ആക്രമണം തടയാനോ ജീവനക്കാരനെ രക്ഷിക്കാനോ മുന്നോട്ട് വന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും ആക്രമണത്തിന് പിന്നിലെ കാരണവും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.


