കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വലിയ തീപിടിത്തമുണ്ടാകുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തീ അണയ്ക്കുന്നതിനിടെ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. തുടർന്ന് പ്ലാന്റിലെ ജീവനക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് സ്ഥലത്ത് തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി.
രാജ്യത്തെ രണ്ട് സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കുവൈത്ത് ജനറൽ ഫയർഫൈറ്റിംഗ് ഫോഴ്‌സും മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ, ശനിയാഴ്ച പുലർച്ചെ മുതൽ കുവൈത്ത് വ്യോമാതിർത്തിയിലേക്ക് എത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സായുധസേന കണ്ടെത്തി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ കുവൈത്ത് സൈന്യത്തിന്റെ ചില ക്യാമ്പുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായും ഡ്യൂട്ടിയിലുണ്ടായിരുന്ന നിരവധി സൈനികർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവർക്കും ചികിത്സ നൽകിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സുരക്ഷാ സംവിധാനങ്ങളുമായും ചേർന്ന് കുവൈത്ത് സായുധസേന ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.












