പത്തനാപുരം: പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ നിന്ന് ലഭിച്ച രണ്ട് പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി. പത്തനാപുരം മഞ്ചള്ളൂരിലെ വിജയമ്മയും സരസ്വതിയുമാണ് സത്യസന്ധതയ്ക്ക് കൈയടി നേടിയത്.
നാല് മാസം മുമ്പ് മഞ്ചള്ളൂർ സ്വദേശികളായ ആദർശ്–ഗായത്രി ദമ്പതികളുടെ മകൾ ആദ്യ ആദർശിന്റെ രണ്ട് പവന്റെ സ്വർണമാല നഷ്ടമായിരുന്നു. മാല വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന ചാക്കിൽ അകപ്പെട്ടതാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ ശ്രദ്ധയിൽ സ്വർണമാലപ്പെട്ടത്. മാല സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞ വിജയമ്മയും സരസ്വതിയും ഉടൻ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന മാല ആദ്യയുടെ അമ്മ ഗായത്രിക്ക് കൈമാറി. നഷ്ടപ്പെട്ട ആഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിനൊപ്പം ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്കും വീട്ടുകാർ അഭിനന്ദനം അറിയിച്ചു.
ഹരിത കർമ്മ സേനാംഗങ്ങളുടെ മാതൃകാപരമായ പ്രവർത്തി പ്രദേശവാസികളുടെയും സാമൂഹിക മാധ്യമങ്ങളുടെയും പ്രശംസ നേടുകയാണ്.




