കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ നറുക്കെടുപ്പുകളിൽ വ്യാജരേഖകളും കൈക്കൂലിയും ഉപയോഗിച്ച് വൻ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾക്ക് കർശന ശിക്ഷ വിധിച്ച് കുവൈറ്റ് അപ്പീൽ കോടതി. 96 ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അന്തിമ വിധി.
കേസിലെ മുഖ്യപ്രതിയായ കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കീഴ്ക്കോടതി വിധിച്ച 10 വർഷത്തെ തടവ് അപ്പീൽ കോടതി 15 വർഷമായി ഉയർത്തി. കൂടാതെ 30 ലക്ഷം കുവൈറ്റ് ദിനാർ പിഴയും കോടതി ചുമത്തി.
തട്ടിപ്പിൽ പങ്കാളികളായ ഈജിപ്ഷ്യൻ സ്വദേശിനി, അവരുടെ ഭർത്താവ്, മറ്റ് 15 പ്രതികൾ എന്നിവർക്ക് 10 വർഷം വീതം തടവും 30 ലക്ഷം ദിനാർ വീതം പിഴയും വിധിച്ചു. കേസിലെ മറ്റ് നാല് പ്രതികൾക്ക് നാല് വർഷം വീതം തടവും കോടതി ശിക്ഷയായി വിധിച്ചു.
അതേസമയം, കേസിൽ പ്രതികളായിരുന്ന 38 പേർക്ക് താക്കീത് നൽകി ശിക്ഷയിൽ ഇളവ് അനുവദിച്ച കോടതി, തെളിവുകളുടെ അഭാവത്തിൽ മറ്റ് 13 പേരെ കുറ്റവിമുക്തരാക്കി.













