മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ കയറിയ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തിനും ചെവിക്കും കൈയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
ബന്ധുവീട്ടിൽ വിവാഹ ചടങ്ങിനെത്തിയ മുഹമ്മദ് റാഫി–ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമി (5 മാസം)യ്ക്കാണ് കടിയേറ്റത്. ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിലായി ശനിയാഴ്ച മൂന്ന് പേർക്കുകൂടി തെരുവ് നായയുടെ കടിയേറ്റു. മദ്രസയിലേക്ക് പോകുകയായിരുന്ന റിഷാദ് അലി, നാരായണൻ, സൈനബ എന്നിവർക്കാണ് പരിക്കേറ്റത്.
എല്ലാവരെയും ആക്രമിച്ചത് കറുത്ത നിറത്തിലുള്ള ഒരേ തെരുവ് നായയാണെന്നാണ് വാർഡ് അംഗം സി.കെ. റഹൂഫ് വ്യക്തമാക്കിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.


