അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള അഞ്ച് പേരും ആയുധ പരിശീലനവും ബോംബ് നിർമാണ പരിശീലനവും നേടിയതായി അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അറസ്റ്റിലായവരിൽ രണ്ടുപേർ ജമ്മു കശ്മീരിൽ പോയി എ.കെ.-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയിരുന്നു. വിഷവാതകം ഉൾപ്പെടെയുള്ള അപകടകരമായ രീതികളിലും പരിശീലനം ലഭിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.
ബോംബ് നിർമാണവും സ്ഫോടന പരീക്ഷണവും ഉൾപ്പെടെ നിരവധി ഭീകരാക്രമണ രീതികളിൽ ഇവർ പരിശീലനം നടത്തിയതായി എടിഎസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ രഹസ്യമായി ബോംബ് പരീക്ഷണം നടത്തിയതായും ഫോറൻസിക് പരിശോധനയിൽ ചില തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അന്വേഷണത്തിൽ, ഒരു അന്തർദേശീയ ബന്ധമുള്ള വ്യക്തിയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ കാറും ബൈക്കും വാങ്ങിയതായും ആ വാഹനങ്ങളിൽ നഗരത്തിലെ പ്രധാന സ്ഥലങ്ങൾ നിരീക്ഷിച്ചതായും കണ്ടെത്തി. അഹമ്മദാബാദിലെ ഒരു പ്രമുഖ ഹോട്ടൽ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
പ്രതികളുടെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിൽ ജിഹാദി സാഹിത്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ, പണവും മറ്റു രേഖകളും പിടിച്ചെടുത്തതായി എടിഎസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ജെയ്ഷെ മുഹമ്മദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.











