ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിലെ നാഷണൽ മീഡിയാ സെന്ററിൽ വൈകിട്ട് 5.30-നാണ് പുരസ്കാര പ്രഖ്യാപനം. മലയാളി സംവിധായകൻ ജയരാജാണ് ജൂറി അധ്യക്ഷൻ.
11 അംഗ ജൂറിയാണ് വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ പുരസ്കാര നിർണയം പൂർത്തിയാക്കിയത്. 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് ഇത്തവണ പരിഗണിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് നിരവധി ചിത്രങ്ങൾ പുരസ്കാര നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാന്ധം എന്നിവ പ്രധാന മത്സരചിത്രങ്ങളാണ്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും കിഷ്കിന്ധ കാന്ധം എന്ന ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയും മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2012-ലെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിലും ജയരാജ് അംഗമായിരുന്നു. കേരളത്തിൽ നിന്ന് മുമ്പ് അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുണ്‍, പ്രിയദർശൻ എന്നിവർ സെൻട്രൽ ജൂറി അധ്യക്ഷരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഇത്തവണയും മികച്ച നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.











