ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിങ് നഗരത്തിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. 34 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പെങ്ഷുയി കൗണ്ടിയിലായിരുന്നു ദുരന്തം.
മണ്ണിടിച്ചിലിൽ പത്തിലധികം വീടുകൾ പൂർണമായും തകർന്നു. അപകടസ്ഥലത്ത് നിന്ന് 10 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി 1,100-ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
800-ലധികം രക്ഷാപ്രവർത്തകർ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുന്നതിനാൽ ജല, വൈദ്യുതി, ഗ്യാസ് വിതരണവും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അസ്ഥിരമായ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ദുരിതബാധിതർക്കായി കൂടാരങ്ങൾ, കിടക്കകൾ ഉൾപ്പെടെ 8,000-ത്തിലധികം ദുരിതാശ്വാസ സാമഗ്രികൾ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. ഹുബെയ്, ഗ്വിഷു പ്രവിശ്യകളുടെ അതിർത്തിയോട് ചേർന്ന പ്രദേശത്താണ് ദുരന്തം ഉണ്ടായത്.


