തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. ബാബു നടത്തിയ വെളിപ്പെടുത്തലിൽ പരാമർശിച്ച യുവ എം.പി താനാണെന്ന് ഡീൻ കുര്യാക്കോസ്. ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന വനിതാ പ്ലീഡർ ജിയോണയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ശുപാർശ നൽകിയതെന്നാണ് വിവരം. എന്നാൽ നിയമനത്തിന് ശുപാർശ നൽകാൻ കാരണമായ സാഹചര്യങ്ങൾ എന്താണെന്നത് സംബന്ധിച്ച് ഡീൻ കുര്യാക്കോസ് വിശദീകരണം നൽകിയില്ല.
നേരത്തെ പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും, ഒരു യുവ എംപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും കെ. ബാബു വെളിപ്പെടുത്തിയിരുന്നു. ഹൈബി ഈഡനോ ഷാഫി പറമ്പിലോ അല്ല ശുപാർശ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എസ്.എഫ്.ഐയുമായി ബന്ധമുള്ളവർക്ക് സർക്കാർ നിയമനം നൽകിയെന്നാണ് സംഘടനയുടെ ആരോപണം. എന്നാൽ നിയമനം ലഭിച്ചവർ ലോയേഴ്സ് കോൺഗ്രസിൽ സജീവ പ്രവർത്തകരാണെന്നും, അത്തരക്കാരെ ശുപാർശ ചെയ്യുന്നതിൽ തെറ്റില്ലെന്നുമായിരുന്നു കോൺഗ്രസിലെ മറ്റൊരു വിഭാഗത്തിന്റെ നിലപാട്.
ഇതിനിടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്‌യുവിനെ വിമർശിച്ചത്. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്ത് പങ്കാണുള്ളതെന്ന് ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുറന്നടിക്കുകയും, അനീതിക്കെതിരെ പ്രതികരിക്കുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടർന്ന് അലോഷ്യസ് മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ഇതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തന്നെ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ പരസ്യമായി ഉയരുകയും, കെഎസ്‌യുവിനെയും സംസ്ഥാന നേതൃത്വത്തെയും അനുകൂലിച്ചും വിമർശിച്ചും നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.


