വൈവിധ്യങ്ങളായ ആറ് സിനിമകളാണ് ഇന്നലെ ഒടിടിയിൽ എത്തിയിരിക്കുന്നത്. കുടുംബ ചിത്രങ്ങൾ, റൊമാന്റിക് ഡ്രാമകൾ, ഡാർക്ക് ഫാന്റസി കൊറിയൻ പരമ്പരകൾ, ത്രില്ലറുകൾ എന്നിങ്ങനെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന 6 പുതിയ സിനിമകളും ഷോകളുമാണ് ജൂലൈ 17 മുതൽ നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
- മാ ഇന്റി ബംഗാരം (Maa Inti Bangaaram) – ജിയോ ഹോട്ട്സ്റ്റാർ
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത തെലുങ്ക് കുടുംബ ചിത്രം. സാമന്ത റൂത്ത് പ്രഭുവാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളിലും തന്റെ കുടുംബത്തെ ഒന്നിപ്പിച്ചു നിർത്താൻ പോരാടുന്ന ശക്തയായ ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.
- ഹാർട്ട്സ്റ്റോപ്പർ ഫോറെവർ (Heartstopper Forever) – നെറ്റ്ഫ്ലിക്സ്
ആലീസ് ഒസ്മാന്റെ പ്രശസ്തമായ കമിങ് ഓഫ് ഏജ് സ്റ്റോറിയുടെ അവസാന ഭാഗമാണിത്. വാഷ് വെസ്റ്റ്മോർലാൻഡ് സംവിധാനം ചെയ്ത ചിത്രത്തിൽ കിറ്റ് കോണറും ജോ ലോക്കും വീണ്ടും നിക്ക്, ചാർലി എന്നീ കഥാപാത്രങ്ങളായി എത്തുന്നു.
- ചാന്ദ് മേരാ ദിൽ (Chand Mera Dil) – ജിയോ ഹോട്ട്സ്റ്റാർ
അനന്യ പാണ്ഡെയും ലക്ഷ്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന റൊമാന്റിക് ഡ്രാമയാണ് ‘ചാന്ദ് മേരാ ദിൽ’. വിവേക് സോണി സംവിധാനം ചെയ്ത ഈ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിലെ പ്രണയവും, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗർഭധാരണവും തുടർന്നുണ്ടാകുന്ന വിവാഹം, കരിയർ തുടങ്ങിയവയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
- ദി ഈസ്റ്റ് പാലസ് (The East Palace) – നെറ്റ്ഫ്ലിക്സ്
അമാനുഷിക ശക്തികൾ വേട്ടയാടുന്ന ഒരു രാജകൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡാർക്ക് ഫാന്റസി കൊറിയൻ ഡ്രാമ. ചോയ് ജുങ്-ക്യു ആണ് സംവിധായകൻ. മരണപ്പെട്ടവരോട് സംസാരിക്കാൻ കഴിയുന്ന കൊട്ടാരത്തിലെ ഒരു സ്ത്രീയുടേയും ഭയമില്ലാത്ത ഒരു പ്രേതവേട്ടക്കാരന്റേയും അന്വേഷണമാണ് ഈ പരമ്പര.
5. ഡിസയർ (Desire) – നെറ്റ്ഫ്ലിക്സ്
ഹോർഹെ മിഷേൽ ഗ്രൗ സംവിധാനം ചെയ്ത മെക്സിക്കൻ ത്രില്ലർ ചിത്രമാണ് ‘ഡിസയർ’. ലുഡ്‌വിക പലേറ്റാ, ഓസ്കാർ കാസാസ്, ജോസ് മരിയ ഡി തവിര എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിജയകരമായി ജീവിക്കുന്ന ലൂസെറോ എന്ന അഭിഭാഷകയുടെ ജീവിതം, മകളുടെ സ്വിമ്മിങ് കോച്ചുമായി ഉണ്ടാകുന്ന ബന്ധത്തോടെ തകരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ പറയുന്നത്.
- 23,000 ലൈവ്സ് (23,000 Lives) – നെറ്റ്ഫ്ലിക്സ്
‘യുഗെൻഡ് റെറ്റെറ്റ്’ (Jugend Rettet) എന്ന സംഘടന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. മെഡിറ്ററേനിയൻ കടൽ കടക്കുന്ന അഭയാർത്ഥികളെ രക്ഷിക്കാൻ ബെർലിനിൽ നിന്നുള്ള ഒരു കൂട്ടം യുവപ്രവർത്തകർ നടത്തുന്ന ദൗത്യമാണ് സിനിമയുടെ പ്രമേയം.















