ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭക്ഷണവും കുടിവെള്ളവുമെല്ലാം ഓർഡർ ചെയ്തത്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഭക്ഷണം എത്തിയത്. സ്നാക്സുകൾ, ഭക്ഷണപ്പൊതികൾ, കുടിവെള്ളം, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഓൺലൈനായി ഓർഡർ ചെയ്ത് ഡെലിവറി ലൊക്കേഷൻ ജന്തർമന്തറിലെ സമരവേദിയായി നൽകുകയായിരുന്നു ആളുകൾ.
ഇത്തരത്തിൽ എത്തുന്ന ഭക്ഷണസാധനങ്ങൾ അവിടെയുള്ള സന്നദ്ധപ്രവർത്തകർ ഏറ്റുവാങ്ങി സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. നൂറുകണക്കിന് ഓർഡറുകളാണ് ഇത്തരത്തിൽ ജന്തർ മന്തറിൽ എത്തിയത്. രാവിലെയോടെ തന്നെ 500-ലധികം ഓൺലൈൻ ഭക്ഷണ ഓർഡറുകൾ ഇത്തരത്തിൽ സമരവേദിയിലേക്ക് എത്തി.


