വയനാട്: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രസ്താവിച്ചു. കേസിലെ രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരനെന്ന് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി.
എന്നാൽ അശോകൻ മരണപ്പെട്ടതിനാൽ കോടതി ശിക്ഷ വിധിച്ചില്ല. കേസിലെ ഗീതാനന്ദൻ ഉൾപ്പെടെയുള്ള മറ്റ് 56 പ്രതികളെയും കോടതി വെറുതെവിട്ടു.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സംഘം ചേരൽ, തടയൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എന്നാൽ ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടില്ല.
വയനാട്ടിലെ മുത്തങ്ങയിൽ നടന്ന ആദിവാസി സമരത്തിനിടെയുണ്ടായ സംഘർഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനായ വിനോദ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് വർഷങ്ങൾ നീണ്ട നിയമനടപടികൾക്ക് ശേഷം കോടതി വിധി വന്നത്.


