ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലുമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും അസമിൽ ഏകദേശം 1.93 ലക്ഷം പേർ ഇപ്പോഴും ദുരിതത്തിലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ രൂക്ഷമായി. വടക്കൻ ഒഡിഷയിലെ ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കെയോൺജർ ജില്ലകളിൽ പ്രളയഭീഷണി തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമായത്.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി മണ്ണിടിച്ചിലും മിന്നൽപ്രളയവും റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി ഉത്തരാഖണ്ഡ് ചാർധാം യാത്ര താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ജമ്മു–ശ്രീനഗർ ദേശീയപാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
അസമിൽ ബ്രഹ്മപുത്ര, ദിഖൗ, ബുരിദിഹിങ്, ധൻസിരി ഉൾപ്പെടെയുള്ള പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുകയാണ്. ശിവസാഗർ, ജോർഹാട്ട്, ചരൈദിയോ ഉൾപ്പെടെ 16 ജില്ലകളിലായി ലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കരസേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നതിനാൽ ജാഗ്രത നിർദേശം നിലനിൽക്കുകയാണ്.




