ഫുൻചാൽ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ പോർച്ചുഗലിലെ മെദീര ദ്വീപിലെ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ച വിവാഹചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒൻപത് വർഷത്തോളമായി ഒരുമിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ റൊണാൾഡോയും ജോർജീനയും നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസിക്കുന്നത്. സൗദി ക്ലബ്ബായ അൽ നസ്റിനായാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.
റൊണാൾഡോയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിച്ച ക്ഷണക്കത്തും അതിഥിപ്പട്ടികയും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ വിവാഹ തീയതിയും ക്ഷണക്കത്തും വ്യാജമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പ്രചരിച്ച അതിഥിപ്പട്ടികയിൽ ഫുട്ബോൾ താരങ്ങളായ ലയണൽ മെസി, റിയോ ഫെർഡിനാൻഡ്, കിലിയൻ എംബാപ്പെ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു.
സിനിമ, സംഗീത മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. സ്വന്തം ജന്മനാട്ടായ ഫുൻചാലിൽ വെച്ച് വിവാഹം നടത്തണമെന്നത് റൊണാൾഡോയുടെ ആഗ്രഹമായിരുന്നു. വിവാഹ സൽക്കാരം ഫുൻചാലിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ സവോയ് പാലസിൽ നടക്കുമെന്നാണ് വിവരം. ചടങ്ങിൽ സ്വകാര്യത ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
2016ൽ മാഡ്രിഡിലെ ഒരു ഗുച്ചി ഷോറൂമിൽ വെച്ചാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ജോർജീനയുടെ ജീവിതത്തെ ആസ്പദമാക്കി ‘സോയ് ജോർജീന’ എന്ന നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്.




