കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ബഷീറിന്റെ ഭാര്യ സി. ജസീല സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചത്.
കേസ് പരിഗണിക്കുന്ന വിചാരണ കോടതി മാറ്റിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോടതി മാറ്റം പ്രതിഭാഗത്തിന്റെ താൽപര്യപ്രകാരമാണെന്നും, ഇതോടെ വിചാരണ നീതിപൂർവം നടക്കുമോയെന്ന ആശങ്കയുണ്ടെന്നും ജസീല ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ കേസ് പരിഗണിച്ചിരുന്ന സെഷൻസ് കോടതി–1ലേക്ക് കേസ് തിരിച്ചുമാറ്റണമെന്നും, നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ഓഗസ്റ്റ് 3-നാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കേസ്.
അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്ന ആരോപണവും കേസിൽ ഉയർന്നിരുന്നു. എന്നാൽ ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നതായാണ് അന്വേഷണ രേഖകൾ സൂചിപ്പിക്കുന്നത്. കേസിലെ വിചാരണ നടപടികൾ നിലവിൽ തുടരുകയാണ്.




