ന്യൂഡൽഹി: ഇന്ത്യയിൽ സൗഹൃദമത്സരത്തിനായി ബ്രസീൽ ടീമിനെ കൊണ്ടുവരുന്നതിനെതിരെ എ.ഐ എഫ്.എഫിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ‘പട്ടിണിക്കാരന്റെ വീട്ടിലെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യാൻ വിളിക്കുന്നത്’ പോലെയാണ് ഇന്ത്യൻ ഫുട്ബോൾ അധികൃതരുടെ നടപടിഎന്നാണ് താരത്തിന്റെ വിമർശനം. ഇന്ത്യയും ബ്രസീലും തമ്മിലുള്ള മത്സരം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
“ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന്റെ സമയമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. ഐഎസ്എൽ ടീമുകൾ പലതും പൂട്ടിപ്പോകുന്നു. അതേ സമയത്ത് തന്നെയാണ് ആസിയാൻ കപ്പ് ടൂർണമെന്റ് നടക്കുന്നത്. ആ മത്സരങ്ങൾക്കായി ദേശീയ ടീമിനെ എങ്ങനെ രൂപീകരിക്കുമെന്നതിൽ തന്നെ വ്യക്തതയില്ല,ഇതേ സമയത്താണ് ബ്രസിൽ എത്തുന്നത്. ബ്രസീലിനെതിരായ പ്രദർശന മത്സരത്തിന് പ്രാധാന്യം നൽകുന്നത് ടീമിന്റെ തയ്യാറെടുപ്പിനെ ബാധിക്കും” ബൈച്ചുങ്ങ് ബൂട്ടിയ പറഞ്ഞു. ക്ലബ്ബുകൾ പൂട്ടിപ്പോകുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ തെളിവാണെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി.




