ലഖ്‌നൗ: കൊല്ലപ്പെട്ട സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദ് റോഡപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലാ ജയിലിൽ കഴിയുന്ന മൂത്ത സഹോദരൻ അലി അഹമ്മദിനെ സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ അബാന്റെ സുഹൃത്ത് സോനുവും മരിച്ചു.
പൂഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. അബാൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിൽ ആകെ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് വിവരം.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അബാൻ അഹമ്മദും സോനുവും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മറ്റ് യാത്രക്കാർ ചികിത്സയിലാണ്.
അതീഖ് അഹമ്മദിന്റെ മൂത്ത മകൻ അലി അഹമ്മദ് നിലവിൽ ഝാൻസി ജയിലിലാണ് കഴിയുന്നത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അലി, കവർച്ചാ കേസിൽ കീഴടങ്ങിയതിനെ തുടർന്ന് ജയിലിലാണ്. 2023 ഫെബ്രുവരിയിൽ ബി.എസ്.പി. എം.എൽ.എ. രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും അലി അഹമ്മദ് പ്രതിയാണ്. ജയിലിനുള്ളിൽ നിന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
2023-ൽ പൊലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികളാണ് ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതീഖ് അഹമ്മദിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ക്രിമിനൽ ശൃംഖലയുടെ നേതൃത്വം അലി അഹമ്മദ് ഏറ്റെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.




