ഇസ്‍ലാമാബാദ്: ലഷ്കറെ തയിബയുടെ കമാൻഡർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്കർ ഭീകരരുടെ കുടുംബങ്ങൾക്കു സഹായം നൽകുന്ന വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഖാരി സയീദ് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇസ്‍ലാമാബാദിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
പള്ളിയിലേക്ക് വരുന്നതിന് മുൻപ് ഖാരി ഒരു റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചതായും റിപ്പോർട്ടുണ്ട്. പള്ളിയുടെ കവാടത്തിലെത്തിയ ഖാരി, പ്രാർഥന മുറിയിലേക്കുള്ള പടികൾ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന ലഷ്കർ സംഘാംഗങ്ങൾ മറ്റൊരിടത്ത് എത്തിച്ച് സിപിആർ നൽകിയെങ്കിലും ബോധം വന്നിരുന്നില്ല. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണകാരണം അവ്യക്തം.
ലഷ്കർ അംഗങ്ങളായ 30ലേറെ പേരെ അജ്ഞാതർ കൊലപ്പെടുത്തിയെന്ന് ഇന്ത്യ തിരയുന്ന ഭീകരൻ റിസ്വാൻ ഹനീഫ് വിഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖാരിയുടേയും മരണം എന്നതും ശ്രദ്ധേയം.


