മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ റോളിൽ ആരാധകർക്ക് മുന്നിലെത്താനൊരുങ്ങി മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഓഗസ്റ്റ് 15 മുതൽ 27 വരെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ രഹാനെ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കും. സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെയായിരിക്കും താരത്തിന്റെ കമന്ററി അരങ്ങേറ്റം.
18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് രഹാനെ അടുത്തിടെ വിരാമമിട്ടത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരം 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും ഉൾപ്പെടെ 5,077 റൺസ് നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിലെ രഹാനെയുടെ നീണ്ട അനുഭവസമ്പത്തും മത്സര സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്താനുള്ള കഴിവും ഇനി കമന്ററി ബോക്സിലൂടെ ആരാധകർക്ക് ലഭിക്കും. പുതിയ ദൗത്യത്തിൽ ഏറെ ആവേശഭരിതനാണെന്ന് രഹാനെ പ്രതികരിച്ചു.
ടെസ്റ്റ് ക്രിക്കറ്റാണ് ഏതൊരു ക്രിക്കറ്റ് താരത്തിനും പരമോന്നതമെന്നും വർഷങ്ങളോളം ഇന്ത്യയെ ഈ ഫോർമാറ്റിൽ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും രഹാനെ പറഞ്ഞു. വ്യത്യസ്തമായൊരു റോളിൽ മത്സരം കാണാനും വിശകലനം ചെയ്യാനും സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിലെ തന്ത്രങ്ങളും നിർണായക നിമിഷങ്ങളും ആരാധകരിലേക്ക് കൂടുതൽ വ്യക്തമായി എത്തിക്കാൻ പരമാവധി ശ്രമിക്കുമെന്നും രഹാനെ കൂട്ടിച്ചേർത്തു.
രഹാനെയുടെ സാന്നിധ്യം സോണി സ്പോർട്സിന്റെ പ്രക്ഷേപണത്തിന് കൂടുതൽ മികവേകുമെന്ന് സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഭാരവാഹി രാജേഷ് കൗൾ പറഞ്ഞു.
ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ഇന്ത്യ–ശ്രീലങ്ക രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സോണി സ്പോർട്സ് നെറ്റ്വർക്കിലും സോണി ലിവ് ആപ്പിലും തത്സമയം സംപ്രേഷണം ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയസമ്പന്നനായ രഹാനെയുടെ പുതിയ ഇന്നിങ്സിനും ഇതോടെ തുടക്കമാകും.


