തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. അഡ്വ. സന്തോഷിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ബഷീറിന്റെ ഭാര്യ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വാഹനമിടിച്ച് കെ.എം. ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ബഷീറിനെ ഇടിച്ചത്.
വാഹനം വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു. വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചെന്നാണ് കേസ്. ആദ്യം പൊലീസും വാഹനമോടിച്ചത് വഫയാണെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ഈ നീക്കം പുറത്തുവന്നു.
കേസിലെ ഏക പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ നടപടികൾ നിലവിൽ കോടതിയിൽ പുരോഗമിക്കുകയാണ്.


