കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരുമായി ഇവർ ആശയവിനിമയം നടത്തിയെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നേടിയെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടികൾ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാതാപിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീവ്രവാദ ആശയങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും കുടുംബതലത്തിലുള്ള മേൽനോട്ടവും മാർഗനിർദേശവും ശക്തിപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.











