തിരുവനന്തപുരം: പൂഞ്ഞാർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലരക്കോടിയോളം രൂപ ചെലവഴിച്ചെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് പി സി ജോർജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എരുമേലിയിലെ ബിജെപി യോഗത്തിൽ ചില പ്രവർത്തകർ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ആരോപണം ഉന്നയിച്ചതെന്ന് പി സി ജോർജ് വ്യക്തമാക്കി. പിന്നീട് അന്വേഷിച്ചപ്പോഴാണ് നാലരക്കോടി രൂപ ചെലവഴിച്ചെന്ന കണക്ക് തെറ്റാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
“ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാൻ ആരിൽ നിന്നും വാങ്ങിയിട്ടില്ല, ആർക്കും നൽകിയിട്ടുമില്ല. എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. നാലരക്കോടി എന്നത് തെറ്റായ കണക്കാണ്. അത്തരത്തിലുള്ള പ്രചാരണം ശരിയല്ല,” പി സി ജോർജ് പറഞ്ഞു.
ബിജെപി ഔദ്യോഗികമായി കണക്ക് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ചിലരുടെ പ്രചാരണമാണ് ആരോപണത്തിന് പിന്നിലെന്നും പി സി ജോർജ് ആരോപിച്ചു. ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരിക്കാടിനെതിരായ ആരോപണവും അദ്ദേഹം പിൻവലിച്ചു. സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എരുമേലിയിലെ ബിജെപി യോഗത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ ക്രമക്കേട് നടന്നതായി പി സി ജോർജ് ആരോപിച്ചിരുന്നു. പ്രചാരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവഴിച്ചെന്ന കണക്ക് ലഭിച്ചെന്നും എന്നാൽ പട്ടികയിലുള്ള പലരോടും അന്വേഷിച്ചപ്പോൾ അവർ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബൂത്ത് കമ്മിറ്റികൾക്ക് നൽകേണ്ട തുക പോലും നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ നേരത്തെയുള്ള ആരോപണം. എന്നാൽ ഇപ്പോൾ ഈ ആരോപണങ്ങളിൽ നിന്ന് പി സി ജോർജ് തന്നെ പിന്മാറിയിരിക്കുകയാണ്.



