ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയും മിന്നൽപ്രളയവും ഉരുൾപൊട്ടലും വ്യാപക നാശനഷ്ടം വിതച്ചു. അപ്പർ സുബൻസിരി ജില്ലയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
നാച്ചോ ഗ്രാമത്തിലെ കേഓജറിംഗ്-ബയാചിംഗ് റോഡ് നിർമാണ മേഖലയിലാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്. റോഡ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണാണ് അപകടം. മരിച്ചവരുടെ പേരുകൾ താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി എന്നിങ്ങനെയാണ്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി നാച്ചോ പൊലീസ് സ്റ്റേഷനിൽനിന്നുള്ള സംഘവും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
അതേസമയം, ദിബാങ് താഴ്വരയിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായ അഞ്ച് സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നാല് പ്രദേശവാസികൾ മരിച്ചതായും റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ദിബാങ് താഴ്വരയിലെ സൈനിക ക്യാമ്പിലെ രണ്ട് താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി.
പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ടുപേരെ ഉടൻ രക്ഷപ്പെടുത്തി. കാണാതായ അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഐടിബിപി, എസ്ഡിആർഎഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയവും ഉരുൾപൊട്ടലും മേഖലയിൽ ഗതാഗതത്തെയും രക്ഷാപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.













