റായ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിനെതിരെ സ്വർണ തട്ടിപ്പ് പരാതി. സംഭവത്തിൽ ഷോറൂം മാനേജർ, കാരറ്റോമീറ്റർ ഓപ്പറേറ്റർ, മറ്റ് ജീവനക്കാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
സ്വർണം വിൽക്കാനെത്തിയ പർവീന്ദർ സിംഗ് എന്ന ഉപഭോക്താവിന്റെ 22 കാരറ്റ് ഹോൾമാർക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് മാത്രമാണെന്നും ഹോൾമാർക്ക് ഇല്ലെന്നും ഷോറൂം ജീവനക്കാർ പറഞ്ഞെന്നാണ് പരാതി.
സംശയം തോന്നിയതിനെ തുടർന്ന് പർവീന്ദർ സിംഗ് സ്വർണം വാങ്ങിയ പ്രദേശത്തെ കടയിലെത്തി. കടയുടമ സാഗർ കേസാരിക്കൊപ്പം ബ്രേസ്ലെറ്റ് വീണ്ടും മലബാർ ഗോൾഡ് ഷോറൂമിലെത്തിച്ച് പരിശോധിച്ചപ്പോഴും 20 കാരറ്റ് എന്നാണ് പരിശോധനയിൽ കാണിച്ചത്.
തുടർന്ന് സാഗർ കേസാരി താൻ സ്വർണവ്യാപാരിയാണെന്ന് അറിയിച്ചതോടെ ബ്രേസ്ലെറ്റ് വീണ്ടും പരിശോധിച്ചു. ഇത്തവണ 22 കാരറ്റാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ സംശയം തോന്നിയ ഉപഭോക്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കാരറ്റോമീറ്റർ മെഷീനും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ സ്വർണവ്യാപാരികൾ ഷോറൂമിന് മുന്നിൽ പ്രതിഷേധിച്ചു. സറാഫ അസോസിയേഷൻ വ്യാപാരികളാണ് പ്രതിഷേധം നടത്തിയത്. കാരറ്റ് പരിശോധനയിലെ ഇത്തരം വൈരുദ്ധ്യങ്ങൾ ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും പരമ്പരാഗത സ്വർണവ്യാപാരികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.











