ജയ്പുർ: രാജസ്ഥാനിൽ സർക്കാർ സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായതായി ആരോപണം. ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാനെത്തിയ സംഘത്തെയാണ് ഒരു വിഭാഗം ആളുകൾ തടഞ്ഞ് ആക്രമിച്ചതെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു.
താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന സർക്കാർ സ്കൂളിന്റെ സ്ഥിതി പരിശോധിക്കാനാണ് സംഘം എത്തിയത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തതായും ചിലർക്ക് പരിക്കേറ്റതായും സിജെപി ആരോപിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെയും കല്ലേറുണ്ടായെന്നും ഫോണുകൾ തകർത്തതായും അശുതോഷ് രങ്ക പറഞ്ഞു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ മോശം അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനാണ് സന്ദർശനം നടത്തിയതെന്ന് സിജെപി അറിയിച്ചു. ഒരു വർഷമായി ഒരു എരുമത്തൊഴുത്തിൽ സ്കൂൾ പ്രവർത്തിക്കുന്നുവെന്നാണ് അശുതോഷ് രങ്കയുടെ ആരോപണം. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാർ സ്കൂളുകളിൽ അനധികൃത പ്രവേശനം, മാധ്യമപ്രവർത്തകരുടെ പ്രവേശനം, ചിത്രീകരണം എന്നിവയ്ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയും സ്കൂളിലെ അച്ചടക്കവും ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്നാണ് സർക്കാർ വിശദീകരണം. സംഭവത്തിൽ ആക്രമണം നടത്തിയവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്നും സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും അശുതോഷ് രങ്ക ആവശ്യപ്പെട്ടു.


