ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കോൺഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വിലക്കുകളില്ലെന്നും, ആലാപനം തടയുന്നതുമായി ബന്ധപ്പെട്ട നടപടി സർക്കാർ പരിപാടികളിൽ മാത്രമേ ബാധകമാകൂവെന്നുമാണ് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്.
സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പരാതി നൽകിയ സാഹചര്യത്തിലാണ് പാർട്ടി നിയമോപദേശം തേടിയത്.
കോൺഗ്രസ് ആസ്ഥാനത്തും ഗോവയിലും നടന്ന പാർട്ടി പരിപാടികളിൽ വന്ദേമാതരം ആലാപിച്ചതുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിസ്ഥാനമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നത് സോണിയ ഗാന്ധി തടഞ്ഞുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. ദേശീയപതാക ഉയർത്തിയതിന് പിന്നാലെയാണ് വന്ദേമാതരം ആലപിച്ചത്.
വന്ദേമാതരത്തിന്റെ ആദ്യ ഭാഗങ്ങൾ ആലപിച്ചതിന് ശേഷം ഗാനം തുടരുന്നത് തടസ്സപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം കോൺഗ്രസ് നിഷേധിച്ചു. ഖർഗെയുടെ ആരോഗ്യനില കണക്കിലെടുത്ത് ഏറെ നേരം നിൽക്കേണ്ടിവരാതിരിക്കാനായി അദ്ദേഹത്തിന് ഇരിക്കാൻ കസേര ഒരുക്കാൻ സോണിയ ഗാന്ധി ആംഗ്യം കാണിച്ചതാണെന്നും ഗാനം തടയാൻ നിർദേശം നൽകിയിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
തിങ്കളാഴ്ച ഗോവയിൽ നടന്ന കോൺഗ്രസ് കൺവെൻഷന് മുന്നോടിയായി മല്ലികാർജുൻ ഖർഗെയും മറ്റ് നേതാക്കളും വന്ദേമാതരം ആലപിച്ചതോടെയാണ് വിവാദം വീണ്ടും ശക്തമായത്. ഇവിടെ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രമാണ് ആലപിച്ചത്.
അതേസമയം, സ്വകാര്യ പാർട്ടി പരിപാടികളിലെ ആലാപനവുമായി ബന്ധപ്പെട്ട് നിയമപരമായ ബാധ്യതകൾ എന്തൊക്കെയാണെന്നതിനെക്കുറിച്ചുള്ള ചർച്ചകളും വിവാദത്തിനൊപ്പം ഉയർന്നിട്ടുണ്ട്. ബിജെപിയുടെ പരാതികൾക്ക് പിന്നാലെയാണ് കോൺഗ്രസ് നിയമപരമായ നിലപാട് കൂടുതൽ വ്യക്തമാക്കാൻ നിയമോപദേശം തേടിയത്.











