തൃശ്ശൂർ: കുന്നംകുളം പഴഞ്ഞി പെരുംതുരുത്തി സെന്ററിൽ യുവാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുംതുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെരുംതുരുത്തി സെന്ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനോടും സുഹൃത്ത് അലിയോടും പ്രതികൾ സ്കൂട്ടറിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ദണ്ഡ് എടുത്ത് നിസ്സാമിന്റെ തലയ്ക്ക് നേരെ അടിച്ചു. നിസ്സാം തല വെട്ടിച്ചുമാറ്റിയതിനാൽ അടിയേറ്റത് നെറ്റിയുടെ ഇടതുഭാഗത്താണ്. ആക്രമണത്തിൽ നിസ്സാമിന് തലയ്ക്ക് പരിക്കേറ്റു.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. കുന്നംകുളം സബ് ഇൻസ്പെക്ടർ എ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


