കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ. പേര് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചത് ഒരു പ്രൊപ്പോസൽ മാത്രമാണെന്നും തീരുമാനാധികാരം സർക്കാരിനാണെന്ന് പ്രൊപ്പോസലിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
നിലവിലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) എന്ന പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കി മാറ്റണമെന്ന കെഎംആർഎല്ലിന്റെ ശുപാർശയാണ് വിവാദമായത്. കൊച്ചിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും നഗര ഗതാഗത പദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റത്തിന് ശുപാർശ നൽകിയതെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം.
അതേസമയം, കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സർക്കാരിന്റെ പരിഗണനയിൽ പോലുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരുമായി ആലോചിക്കാതെയാണ് കെഎംആർഎൽ പേര് മാറ്റവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പേര് മാറ്റത്തെക്കുറിച്ചുള്ള വിവരം രാവിലെ പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎല്ലിനാണ്. പേര് മാറ്റത്തിന് ശുപാർശ നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.











