സമൂഹമാധ്യമ ഭീമനായ മെറ്റയെ പ്രതിക്കൂട്ടിലാക്കിയ കുട്ടികളുടെ ഓൺലൈൻ സുരക്ഷാ വിവാദത്തിൽ ഒടുവിൽ വൻ വഴിതിരിവ് ഉണ്ടായിരിക്കുകയാണ്. ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും കുട്ടികളുടെ മാനസികാരോഗ്യത്തെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കുന്നുവെന്നാരോപിച്ച് 29 അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്ന് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ചരിത്രപരമായ വമ്പൻ ഒത്തുതീർപ്പിനാണ് ടെക് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 10 വർഷത്തെ കാലയളവിലായി ഏകദേശം 18 ബില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ തീരുമാനിച്ചത് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനി ഇപ്പോഴും ആവർത്തിക്കുന്നുണ്ടെങ്കിലും, അവരുടെ ജീവനാഡിയായ സോഷ്യൽ മീഡിയ ബിസിനസിനെ വൻ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും മെറ്റയ്ക്ക് മുന്നിൽ ബാക്കിയുണ്ടായിരുന്നില്ല.
ഏകദേശം 30 വർഷം പഴക്കമുള്ള ‘ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്’ പ്രകാരമുള്ള കുട്ടികളുടെ ഓൺലൈൻ ഡാറ്റാ ശേഖരണവും സുരക്ഷയുമായിരുന്നു ഈ കേസിന്റെ കാതൽ. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിവിവരങ്ങൾ മാതാപിതാക്കളുടെ അനുവാദമില്ലാതെ ശേഖരിച്ചുവെന്നും, ഇൻസ്റ്റാഗ്രാം ഉപയോഗം കുട്ടികളിൽ വിഷാദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുന്നുവെന്ന കമ്പനിയുടെ സ്വന്തം ആന്തരിക പഠനങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം. ഓക്ലാൻഡിലെ കോടതിയിൽ ആരംഭിച്ച വിചാരണ വെറും അഞ്ച് ദിവസത്തിനുള്ളിൽ പെട്ടെന്ന് അവസാനിക്കുകയാണുണ്ടായത്. കേസിൽ തോറ്റിരുന്നെങ്കിൽ നൂറുകണക്കിന് ബില്യൺ ഡോളറിന്റെ പിഴയോ കമ്പനിയുടെ ആകെ മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരമോ നൽകേണ്ടി വന്നേക്കാവുന്ന ഭയാനകമായ സാഹചര്യത്തെയാണ് മെറ്റ അഭിമുഖീകരിച്ചിരുന്നത്. മുൻ ഇൻസ്റ്റാഗ്രാം ജീവനക്കാരൻ ആർട്ടുറോ ബെജാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ വെളിപ്പെടുത്തലുകളും വിചാരണയിൽ മെറ്റയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു.
ഈ നിയമപരമായ കീഴടങ്ങലോടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. പണത്തിനപ്പുറം ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും അടിസ്ഥാന രൂപഘടനയിൽ തന്നെ വലിയ പരിഷ്കാരങ്ങൾ വരുത്തുന്നു എന്നതാണ് ഈ ഒത്തുതീർപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. കേസിൽ പങ്കെടുത്ത സംസ്ഥാനങ്ങളിലെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ആപ്പുകളിൽ ഇനി നടപ്പിലാക്കാൻ പോകുന്നത്. കുട്ടികൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി പ്രതിദിനം ആകെ 2 മണിക്കൂർ മാത്രമായിരിക്കും ഡിഫോൾട്ട് സമയപരിധി. ഇത് മാറ്റാൻ രക്ഷിതാക്കൾക്ക് മാത്രമേ അധികാരമുണ്ടായിരിക്കൂ. കൂടാതെ, അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ ആപ് ഉപയോഗിക്കാൻ സാധിക്കാത്ത വിധം രാത്രികാല നിയന്ത്രണങ്ങൾ വരും. സ്കൂൾ സമയങ്ങളിൽ (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെ) കുട്ടികളുടെ ഫോണിലെ നോട്ടിഫിക്കേഷനുകൾ സ്വയം മ്യൂട്ട് ചെയ്യപ്പെടുന്ന സംവിധാനവും നിലവിൽ വരും.
തുടർച്ചയായി 15 മിനിറ്റ് സ്‌ക്രോൾ ചെയ്യുമ്പോൾ ഇടവേളയെടുക്കാൻ ഓർമ്മിപ്പിക്കുന്ന പ്രത്യേക യൂസേജ് പ്രോംപ്റ്റുകൾ യൂസർമാർക്ക് ലഭിക്കും. അൽഗോരിതം നിർദ്ദേശിക്കുന്ന ഫീഡുകൾക്ക് പകരം വ്യക്തിഗതമാക്കാത്ത (non-personalized) ഫീഡ് തിരഞ്ഞെടുക്കാനുള്ള അവസരവും ഇതിലൂടെ ഒരുങ്ങുന്നുണ്ട്. കൂടാതെ, സോഷ്യൽ മീഡിയയിലെ മത്സരബുദ്ധി ഒഴിവാക്കാൻ പോസ്റ്റുകളിലെ ലൈക്ക് കൗണ്ടുകൾ ഡിഫോൾട്ടായി ഹൈഡ് ചെയ്യപ്പെടുകയും, കോസ്മെറ്റിക് സർജറിയും എക്സ്ട്രീം മേക്കപ്പും പ്രോത്സാഹിപ്പിക്കുന്ന ഫിൽട്ടറുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ കൃത്യമായി കണ്ടെത്താനായി ഏജ് ഡിറ്റക്ഷൻ സിസ്റ്റം കൂടുതൽ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
മുൻകാലങ്ങളിലേത് പോലെ ഉപയോക്താക്കൾ സ്വയം കണ്ടെത്തി ഓൺ ചെയ്യേണ്ട ക്രമീകരണങ്ങൾ എന്നതിലുപരി, ആപ്പിന്റെ ഘടനയിൽ തന്നെ നേരിട്ട് വരുത്തുന്ന മാറ്റങ്ങളാണ് ഇവയെല്ലാം. കേവലം ഒരു തുക നൽകി കേസ് അവസാനിപ്പിച്ചു എന്നതിനേക്കാൾ, വരുംതലമുറയുടെ ഡിജിറ്റൽ ജീവിതത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ഈ നിയമപോരാട്ടത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും ടെക് ഭീമന്മാർക്ക് ഇനിമുതൽ കേവലം ലാഭം മാത്രം നോക്കി മുന്നോട്ട് പോകാനാകില്ലെന്നും, കൂടുതൽ സാമൂഹിക ഉത്തരവാദിത്തം കാണിക്കേണ്ടി വരുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ഒത്തുതീർപ്പിലൂടെ ലോകത്തിന് ലഭിക്കുന്നത്.


